Sunday 28 December 2014

കടുവ


മാന്യ പ്രേക്ഷകരെ ,

നാടകത്തിൻറെ ഇതിവൃത്തത്തിലേക്ക് ഒരു എത്തിനോട്ടം ....

വളരെ പണ്ട് പുരാതന ചൈനയിലെ "പുക്കാൻ"എന്ന കൊച്ച് ഗ്രാമത്തിൽ നടന്ന ഒരു സംഭവ കഥയെ ആധാരമാക്കി "ആങ്ങ് യെൻ ടീ " എഴുതിയ "ലൗഹു" എന്ന നോവലിൽ നിന്ന് അടർത്തിയെടുത്ത ഒരു ചെറിയ  
ഏട്  
നമുക്ക് മനസിലാക്കാൻ വേണ്ടി ഇവിടെ മലയാളത്തിൽ അവതരിപ്പിക്കുന്നു.

......................................................................................

ഇതിൽ അഭിനയിക്കുന്നവർ നമ്മുടെ സ്വന്തം കൂട്ടുകാർ
......................................................................................

കഥ ,തിരക്കഥ ,സംവിധാനം :- ഷമീർ ഹുസൈൻ  (2001 മെക്കാനിക്കൽ )
......................................................................................

അവതരണം :- കാർമ്മൽ അലുംനി യു എ ഇ ചാപ്റ്റർ
.......................................................................................

നാടകം ആരംഭിക്കുന്നു ....നാടകത്തിൻറെ പേര് "കടുവ"
.......................................................................................

രംഗം ഒന്ന്

രംഗപടം (വശങ്ങളിൽ രണ്ട് മരങ്ങൾ ഒരു കുടിൽ ഒരു സ്ടൂൾ പുറകിൽ നേർത്ത കറുപ്പ് കലർന്ന കർട്ടൻ )


ചൈനയിലെ ഒരു ഗ്രാമം നാട്ടുപ്രമാണിയും അഞ്ച് അനുചരന്മാരും.

നാട്ടുപ്രമാണി :- അങ്ങനെ സന്യാസി തൻറെ അനുചരന്മാർക്ക് സാരോപദേശങ്ങൾ നൽകികൊണ്ടിരിക്കുന്നു .

അനുചരൻ ഒന്ന് :- സന്യാസി ദിവ്യ ശക്തിയുള്ള ആളാണെല്ലെ ?

(ബാക്കിയുള്ളവർ നാട്ടുപ്രമാണിയെ സാകൂതം വീക്ഷിക്കുന്നു )

നാട്ടുപ്രമാണി :- അതെ സ്വാമിയുടെ ഒരുപാട് ദിവ്യ അനുഭവങ്ങൾ നമ്മുടെ നാട്ടിൽ തന്നെ പാട്ടാണ്

അനുചരൻ രണ്ട്  :- അതിൽ ഒരു കഥ കേൾക്കണം എന്ന് ഞങ്ങൾക്കെല്ലാം ആഗ്രഹം ഉണ്ട്

നാട്ടുപ്രമാണി :- തീർച്ചയായും അതിലൊരെണ്ണം ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം

(കഥ കേൾക്കാനായി എല്ലാവരും താഴെ ഇരിക്കുന്നു )

അനുചരൻ മൂന്ന് :- സ്വാമിജിയുടെ കഥ കേൾക്കാൻ ഞങ്ങൾക്ക് ധൃതി ആയി ........പറയൂ ഞങ്ങൾ കേൾക്കട്ടെ

നാട്ടുപ്രമാണി :- വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഈ പ്രദേശം ഒരു വനമായിരുന്നു ആനയും സിംഹവും മയിലും അങ്ങനെ എന്ന് വേണ്ട എല്ലാ വന്യ മൃഗങ്ങളും ഉള്ള ഒരു വലിയ ഒരു കാട് .

അനുചരൻ നാല് :- അതെ അത് ഞാൻ ഓർക്കുന്നു എൻറെ അച്ഛൻറെ കൂടെ ഞങ്ങൾ ഇവിടെ താമസം ആക്കുമ്പോൾ ഇതൊരു വനമായിരുന്നതായി  ഞാൻ ഓർക്കുന്നു.

നാട്ടുപ്രമാണി :- പതിവുപോലെ "സിയാൻ" ജീവിത പ്രാരാബ്ധങ്ങളുമായി മുന്നോട്ടുപോകുന്ന കാലം 
......................................................................................

രംഗം രണ്ട്


രംഗപടം (ഒരു പാറക്കെട്ട് മരങ്ങൾ പുറകിൽ ആകാശം )


സിയാൻ :- ഈശ്വരാ ഇനി എപ്പോഴാ ഞാൻ വീട്ടിലെത്തുന്നത്
ഇനി അല്പം വിശ്രമിച്ചിട്ടാകാം യാത്ര.


(അടുത്ത് കാണുന്ന പാറയിൽ ഇരിക്കുന്നു ശേഷം അവിടെ കിടന്നുറങ്ങുന്നു സന്യാസി പ്രവേശിക്കുന്നു )


സന്യാസി :- ധിക്കാരി എൻറെ അനുവാദം ഇല്ലാതെ ഇവിടെ ഇരിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു 


(ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് കൊണ്ട് )


സിയാൻ :- ആരാ? (പേടിച്ച് വിറച്ച് )


സന്യാസി:- ഹേ നിനക്ക് ഇത്ര ധിക്കാരമോ? എൻറെ തപോവനം കയ്യടക്കിയ നീ ഞാൻ ആരെന്ന് ചോദിക്കാൻ ,മാത്രം വളർന്നോ ?


സിയാൻ :- (ഭയത്തോടെ) അവിടെന്ന് ആരെന്ന് അടിയന്ന് മനസ്സിലായില്ല ദയവായി സ്വാമി ആരെന്ന് പറഞ്ഞാലും 


സന്യാസി :- ധിക്കാരി എൻറെ ഈ കാഷായ വേഷവും തേജസ്സും കണ്ടിട്ടും എന്നെ മനസ്സിലാകാത്ത നിനക്ക് ഇനി മനുഷ്യനായി ജീവിക്കാൻ യാതൊരവകാശവും ഇല്ല 


സിയാൻ :- സ്വാമി പൊറുക്കണം. ഈ പാവത്തിനെ ശപിക്കരുതേ, എന്നെ കാത്ത് എൻറെ  ഭാര്യയും മക്കളും .


സന്യാസി :- ധിക്കാരം പൊറുക്കാൻ ഞാൻ പഠിച്ചിട്ടില്ല .നിൻറെ ശിക്ഷ നീ തന്നെ ചോദിച്ച്  മേടിച്ചതാണ് .ഇനിയുള്ള കാലം നീ കാട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരു കടുവ ആയിമാറട്ടെ.


(ഭാണ്ഡത്തിൽനിന്ന് പൊടി എടുത്ത് അലറിക്കൊണ്ട്‌ സിയാൻറെ മുകളിലേക്ക് ഇടുന്നു പേടിപ്പെടുത്തുന്ന ശബ്ദം ,മെഴുകുതിരി പ്രകാശം മാത്രം. സിയാൻറെ കരച്ചിൽ കേൾക്കുന്നു , കരച്ചിൽ ഞരക്കം ആയി മാറുന്നു ,കടുവ ആയി സിയാൻ രൂപാന്ദരം പ്രാപിക്കുന്നു , രംഗത്ത് പ്രകാശം പരക്കുന്നു )


കടുവ :-ദൈവമേ ഈ പാവത്തിനെ എന്തിന് പരീക്ഷിക്കുന്നു ഇന്നേവരെ ഒരു പുൽക്കൊടിയോടു പോലും അതിക്രമം കാണിക്കാത്ത എന്നോട് എന്തിനീ അനീതി.


(കരഞ്ഞ് കൊണ്ടിരിക്കുന്ന കടുവയുടെ മുന്നിലേക്ക്‌ ഒരു അനുചരൻ കടന്ന് വരുന്നു. പാട്ട് പാടിക്കൊണ്ട് വരുന്ന വഴിയാത്രക്കാരൻ കടുവയെ കണ്ട് നിലവിളിക്കുന്നു )


വഴിയാത്രക്കാരൻ :- അയ്യോ കടുവ എന്നെ പിടിച്ചേ ഓടിവായോ എന്നെ രക്ഷിക്കണേ കടുവ കടുവ.


(പേടിച്ച് രംഗത്ത് നിന്ന് ഓടിമറയുന്നു )


കടുവ :- ഞാൻ നിന്നെ ഒന്നും ചെയ്യില്ല ഞാൻ കടുവ അല്ല നിൻറെ കൂട്ടുകാരൻ സിയാൻ ആണ് ഞാൻ കടുവ അല്ല.


(കരഞ്ഞു കൊണ്ട് രംഗത്ത് നിന്ന് മറയുന്നു രംഗത്ത് വേട്ടക്കാരൻ പ്രത്യക്ഷപെടുന്നു )


വേട്ടക്കാരൻ :- ഇന്ന് എങ്കിലും ഒരു നല്ല കോള് ഒത്ത് കിട്ടിയാൽ മതിയായിരുന്നു.കുറച്ച് കാലമായി നല്ല ഒരു വേട്ട നടന്നിട്ട്.(ഗർവ്വോടെ ) ഞാൻ വന്നതറിഞ്ഞ് ഈ കാട്ടിലെ സകല മൃഗങ്ങളും പേടിച്ചോടിയെന്ന തോന്നുന്നത്. ആ അതാ നല്ലത് വെറുതെ എൻറെ കൈക്ക് പണിയുണ്ടാക്കേണ്ട.


(പെട്ടന്ന് മുൻപിൽ ഒരു കരിയില വീഴുന്ന ശബ്ദം കേട്ട് ഞെട്ടുന്നു)


വേട്ടക്കാരൻ :- അയ്യോ കൊല്ലല്ലേ ഞാൻ ഒരു പാവം ആണേ വയിറ്റിപിഴപ്പിനു വേഷം കെട്ടിയതാണെ ... അയ്യേ ഇല ആയിരുന്നോ ഞാൻ ഓർത്തു കടുവ  ആയിരിക്കും എന്ന് ......ഭാഗ്യം ആരും കണ്ടില്ല.


(ഓടി കിതച്ച് വഴിയാത്രക്കാരൻ രംഗത്ത് പ്രവേശിക്കുന്നു )


വഴിയാത്രക്കാരൻ :- രക്ഷിക്കണേ കടുവ എന്നെ പിടിച്ചേ,  രക്ഷിക്കണേ.


(വഴിയാത്രക്കാരനോടൊപ്പം വേട്ടക്കാരനും ഓടുന്നു)


വേട്ടക്കാരൻ :- അയ്യോ എന്നെ കടുവ പിടിച്ചേ. അല്ല കടുവ എവിടെ ഛെ നാണക്കേട്‌ എവിടെ ആണെടോ കടുവ ഈ എനിക്ക് കടുവ വെറും പൂച്ച ആണെന്ന് നിനക്കറിയില്ല വെറുതെ പേടിച്ചോടുന്നു ഭീരു.


വഴിയാത്രക്കാരൻ
 :- വേട്ടക്കാര വേട്ടക്കാര കടുവ ആ കുന്നിൻ ചരിവിലാണ് ഭാഗ്യം കൊണ്ട് ഞാൻ ഓടി രക്ഷപെട്ടു.ഇല്ലെങ്കിൽ ഇന്ന് ഞാൻ അവന് ഇര ആയേനെ.


വേട്ടക്കാരൻ :- എങ്കിൽ വാ നമുക്ക് പോയി നോക്കാം (പേടിയോടെ)

വഴിയാത്രക്കാരൻ :- എൻറെ പൊന്ന് വേട്ടക്കാര 
ഇതെൻറെ രാണ്ടാം ജന്മമാണ് ഇനി ഒരു ഭാഗ്യപരീക്ഷണത്തിന് ഞാൻ ഇല്ല നീ ഒറ്റക്ക് പോയാൽ മതി 


(ഇതും പറഞ്ഞ് 
വഴിയാത്രക്കാരൻ
 രംഗത്ത് നിന്ന് പോകുന്നു)


വേട്ടക്കാരൻ :- ദൈവമേ എന്നെ കാത്തോണേ അവനുമായി ഒന്ന് മുട്ടി നോക്കാം  അല്ലെ നിങ്ങളും വാ നമുക്ക് അരക്കൈ നോക്കാം 


(വേട്ടക്കാരൻ രംഗത്ത് നിന്ന് വിടവാങ്ങുന്നു )


കടുവ :-ഞാൻ വിശന്നു തളർന്ന് ഈ കാട്ടിൽ കിടന്ന് മരിച്ചുപോകും എൻറെ മക്കൾ എൻറെ ഭാര്യ ഇനി ഞാൻ അവർക്ക് വേണ്ടി എന്ത് ചെയ്യും അവരെങ്ങനെ ജീവിക്കും ഈശ്വരാ.


(വേട്ടക്കാരൻ കടന്നു വരുന്നു )


കടുവ :- ഒരു കാൽപെരുമാറ്റം കേൾക്കുന്നുണ്ടല്ലോ മറഞ്ഞിരിക്കാം (മറഞ്ഞിരിക്കുന്നു)


വേട്ടക്കാരൻ :- പരീക്ഷിക്കല്ലേ കടുവ എന്നെ ഒന്നും ചെയ്യല്ലേ എന്നെ നിനക്കല്ലാതെ  ആർക്കും രക്ഷിക്കാൻ പറ്റില്ലേ 


കടുവ :- ആരാടാ ?


വേട്ടക്കാരൻ :- ഞാൻ ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാ. എന്നെ ഒന്നും ചെയ്യല്ലേ .


കടുവ :- ഞാൻ ആഹാരം കഴിച്ച കാലം തന്നെ മറന്നു നിന്നെ കണ്ടാൽ ഒരാഴ്ച തിന്നാൻ ഉള്ള ഇറച്ചി ഉണ്ടെന്ന് തോന്നുന്നു അത് കൊണ്ട് നിന്നെ ഞാൻ ഇന്ന് കൊല്ലും 



വേട്ടക്കാരൻ :- ഹ ഹ ഹ ഹ  നീ എന്നെ കൊല്ലം ഹ ഹ ഹ  ഹേ എടാ നികൃഷ്ഠ ജീവി മനുഷ്യൻറെ ബുദ്ധി എന്താണെന്ന് നിനക്ക് അറിയുമോ? ഇരയെ കൊല്ലാൻ ഏതറ്റം വരയും ഞാൻ പോകും അത് കൊണ്ട് ജീവൻ വേണേൽ നീ ഓടി പൊക്കൊ

കടുവ : - ഇനി എനിക്കെന്തിനു ജീവൻ നീ എന്നെ കൊന്നാൽ ഞാൻ ധന്യനായി ....
മരിക്കുന്നതിനു മുൻപ് എനിക്ക് ഒരു മനുഷ്യനോടെങ്കിലും എൻറെ പ്രതികാരം തീർക്കണം അത് നിന്നെ പോലെ ഒരു വേട്ടക്കാരൻ ആയതിൽ സന്തോഷം.

വേട്ടക്കാരൻ :- ഓഹോ അപ്പോൾ അങ്ങനെ ആണ് എന്നാൽ വാ തുടങ്ങാം.


(കടുവയും വേട്ടക്കാരനും ആയി കായികമായി പോരാട്ടം നടക്കുന്നു കടുവയെ വേട്ടക്കാരൻ മുറിവേൽപ്പിക്കുന്നു ശേഷം തളർന്ന് അവിടെ നിന്ന് യാത്ര ആകുന്നു )


വേട്ടക്കാരൻ :- നിന്നെ കണ്ടിട്ട് ഒരു വന്യ മൃഗമായി എനിക്ക് തോന്നുന്നില്ല മനുഷ്യനില്ലാത്ത ഒരു മനുഷ്യത്വം നിനക്കുള്ളതായി തോന്നുന്നു സുഹൃത്തേ നിനക്ക് നല്ലത് വരട്ടെ.


(മുറിവേറ്റ കടുവ തളർന്നുറങ്ങുന്നു വീണ്ടും ഒരു കാലടിശബ്ദം )


ചാൻ:-  കരുണമയനെ എന്നെ കാത്തു കൊള്ളെണെ.(പേടിച്ചാണ് വരവ് കടുവ എഴുന്നേറ്റ്  ചാനെ കാണുന്നു)


കടുവ :- നന്ദി ദൈവമേ എനിക്ക് നീ ഒരിരയെ നല്കി ഇന്ന് ഞാൻ ഇവനെ കൊന്ന് ഭക്ഷിക്കും ഇല്ലേൽ ഈ കൊടുംകാട്ടിൽ പട്ടിണി കിടന്ന് ഞാൻ മരിക്കും.


ചാൻ :- അയ്യോ കടുവ എന്നെ കൊല്ലരുതേ ഞാൻ പാവം ആണ് എന്റെ കുട്ടികൾക്ക് ആരും ഇല്ലാതാവും വയസ്സായ എന്റെ അച്ഛനും അമ്മയും എന്റെ ഭാര്യ എൻറെ സഹോദരങ്ങൾ എന്നെ കൊല്ലരുതേ.


കടുവ :- എനിക്ക് ജീവിക്കണം അത് കൊണ്ട് നിന്നെ കൊന്നെ തീരു നീ എനിക്ക് മാപ്പ് തരണം.


(കടുവ ചാനെ കൊല്ലുന്നു )


കടുവ :- ഹോ അങ്ങനെ എൻറെ വിശപ്പ്‌ മാറി ഇനി സ്വസ്ഥമായി ഒന്നുറങ്ങണം.


(കടുവ ഉറങ്ങുന്നു സന്യാസി കടന്നു വരുന്നു )


സന്യാസി : - കുഞ്ഞേ ....എൻറെ  ശിപ്രകോപം നിന്നെ ഒരു നിക്രിഷ്ടൻ ആക്കി മാറ്റി നിനക്ക് ഇതിൽ നിന്ന് ഒരു മോചനം ഞാൻ നല്കാം 


കടുവ :- ദയാപരനായ സ്വാമി എന്നെ പൂർവ്വ സ്ഥിതിയിലാക്കാൻ അങ്ങേക്ക് കനിവുണ്ടാകണം

(പ്രാർത്ഥനയിൽ നിന്ന് സ്വാമി ഒരു മാല വരുത്തി കടുവയുടെ കഴുത്തിൽ അണിയിക്കുന്നു)


സന്യാസി :- മകനെ ഈ മല കഴുത്തിൽ ഉള്ള കാലം നിനക്ക് മനുഷ്യനായി തന്നെ ജീവിക്കാം ഇത് നഷ്ടപ്പെടുകയോ പൊട്ടിപ്പോകുകയോ ചെയ്‌താൽ നീ വീണ്ടും കടുവ ആയി മാറും പിന്നെ നിനക്ക് അതിൽ നിന്ന് ഒരു മോചനം ഉണ്ടാകുകയില്ല 


കടുവ :- അവിടെന്ന് പറയും പോലെ ഞാൻ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയായി ഞാൻ ഇതിനെ കരുതിക്കൊള്ളം 



(സന്യാസി യാത്ര ആവുന്നു,വലിയ ശബ്ദം പ്രകാശം മെഴുകുതിരിനാളം,കടുവ മനുഷ്യനായി മാറുന്നു)


സിയാൻ :- അയ്യോ ഞാൻ മനുഷ്യനായി ഇനി എനിക്ക് എൻറെ മക്കളെ കാണാം അതാ ഞാൻ വന്ന കാട്ടുപാത.


(സിയാൻ കാട്ടുപാതയിലൂടെ ഓടിപ്പോകുന്നു)
.................................................................................

രംഗം മൂന്ന് 

രംഗപടം  (വശങ്ങളിൽ രണ്ട് മരങ്ങൾ ഒരു കുടിൽ ഒരു സ്ടൂൾ പുറകിൽ നേർത്ത കറുപ്പ് കലർന്ന കർട്ടൻ )


നാട്ടുപ്രമാണി :- അങ്ങനെ ആ ദിവ്യന്റെ അപാരമായ ശക്തിയിൽ അവനു മോചനം ലഭിച്ചു .


അനുചരൻ ഒന്ന്   :- നല്ല കഥ


അനുചരൻ രണ്ട്  :- സ്വാമി പറഞ്ഞ കഥയിലെ പോലെ തന്നെ ഉണ്ടല്ലോ സിയാനെ നിൻറെ കഴുത്തിലെ ഈ മാല 


അനുചരൻ മൂന്ന്  :- അതെ അതെ 


അനുചരൻ ഒന്ന് :- നോക്കട്ടെ


സിയാൻ :- വേണ്ട അങ്ങനെ കാണിക്കാൻ പറ്റുന്ന മാല അല്ല ഇത് 


അനുചരൻ നാല് :- അപ്പോൾ നീയണെല്ലെ എൻറെ അച്ഛനെ കൊന്നത്.എൻറെ കുടുംബത്തെ പട്ടിണി ആക്കിയത് നിന്നെ ഞാൻ.


സിയാൻ :- അല്ല അത് ഞാൻ അല്ല 


(മാലയിൽ കടന്ന് പിടിക്കുന്നു )


സിയാൻ :- പൊട്ടിക്കരുത്‌ അത് പൊട്ടിക്കരുത് 


(മാലപൊട്ടിക്കുന്നു , കാതടക്കുന്ന ശബ്ദം വീണ്ടും അരണ്ട വെളിച്ചം)

അയ്യോ കടുവ എല്ലാവരും ശബ്ദം ഉണ്ടാക്കി ഓടി പോകുന്നു.


(സിയാൻ കടുവ ആയി മാറുന്നു )


കടുവ :- മനുഷ്യ കുലമേ  ഞാൻ അറിയാതെ ചെയ്ത ഒരു തെറ്റുപോലും ക്ഷമിക്കാൻ സാധിക്കാത്ത നിങ്ങൾക്കിടയിൽ ഇനി മനുഷ്യൻ ആയി ജീവിക്കാൻ എനിക്കാഗ്രഹം ഇല്ല പക്ഷെ ഇനിയുള്ള ജീവിതം "കാലം സാക്ഷി ചരിത്രം സാക്ഷി എൻറെ കണ്മുൻപിൽ കാണുന്ന ഓരോ ജീവിയേയും മനുഷ്യനേയും ശത്രു ആയി കണ്ട് ഞാൻ വക വരുത്തും ഇത് സത്യം സത്യം സത്യം.


(ശുഭം)









Sunday 21 December 2014

ഏകാന്ത നാളുകൾ

ഇനി വരും നാളുകൾ ഏകാന്ത നാളുകൾ 
വിടചൊല്ലി പിരിയുന്ന നാളുകൾ 
നമ്മൾ അകലാൻ തുടങ്ങിയ നാളുകൾ 

          പലവട്ടം നാം തീർത്ത സൗഹൃദങ്ങൾക്കിന്ന് 
          വിട നല്കുവാനായ് വന്നതാകാം 
          പാതി മിഴി പൂട്ടി അകന്ന് പോകുന്നൊരി 
          ആത്മ ദു:ഖത്തിൻ ഇരുപുറം നാം 



വസന്തം കഴിഞ്ഞെത്തിനിൽക്കുന്നു ..........
ഇനി കാത്തിരിക്കില്ല ഞാൻ നിനക്ക് വേണ്ടി 
കീറിയെറിഞ്ഞു നീ എൻ രക്തപുഷ്പങ്ങൾ 
മായാത്ത സ്നേഹത്തിൻ ശേഷിപ്പുകൾ 

        ഇനി ഇല്ല ഞാൻ നിൻറെ സ്വപ്നങ്ങളിൽ 
        മായ്ച്ചു കഴിഞ്ഞു നീ വേണ്ടുവോളം 
        ഇത് നിനക്കെൻറെ അവസാന വാക്കുകൾ 
       ഹൃദയം പിളർക്കുന്ന മുറിവ് പോലെ .

Wednesday 24 September 2014

ഇനി ഞാൻ ഉറങ്ങട്ടെ ....


ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ 
മനസ്സിൻ ദുഃഖ ഭാരങ്ങൾ എല്ലാം ഇറക്കി ഞാൻ 
ഉറങ്ങട്ടെ...................ഉറങ്ങട്ടെ.........................

ഓർമ്മയുടെ നേർത്ത ജാലക ചില്ലുകൾ തുറന്ന് 
ഞാൻ അംബരം കാണട്ടേ ................................
ഓർമ്മയുടെ നേർത്ത ജാലക ചില്ലുകൾ തുറന്ന് 
ഞാൻ പെയ്യുന്ന പേമാരി കാണട്ടേ ...................
ഓർമ്മയുടെ നേർത്ത ജാലക ചില്ലുകൾ തുറന്ന് 
ഞാൻ പച്ച പാടങ്ങൾ കാണട്ടേ .......................

ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ



മന്ത്രം മണക്കുന്ന കാതിൽ മിടിക്കുന്ന ശബ്ദങ്ങൾ കേൾക്കട്ടേ 
ഞാൻ വീശുന്ന കാറ്റിന്റെ മർമരം കേൾക്കട്ടേ ......................
മന്ത്രം മണക്കുന്ന കാതിൽ മിടിക്കുന്ന ശബ്ദങ്ങൾ കേൾക്കട്ടേ 
ഞാൻ വീഴുന്ന മഴയുടെ നൊമ്പരം കേൾക്കട്ടേ .......................
മന്ത്രം മണക്കുന്ന കാതിൽ മിടിക്കുന്ന ശബ്ദങ്ങൾ കേൾക്കട്ടേ 
ഞാൻ അടയുന്ന വാതിലിൻ ശീല്ക്കാരം കേൾക്കട്ടേ ..................

ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ

താളം നിലച്ചു ...............നാളം അണഞ്ഞു ...........
ഇരുളിൻറെ ആഴം വെളിച്ചത്തെ മായ്ച്ചു ............
താളം നിലച്ചു ...............നാളം അണഞ്ഞു ...........
ഇരുളിൻറെ ആഴം വെളിച്ചത്തെ മായ്ച്ചു ............

ഇനി ഞാൻ ഉറങ്ങട്ടെ ....ഇനി ഞാൻ ഉറങ്ങട്ടെ