Friday 22 May 2015

രാജാവ്

എടാ രാജാവേ !!!! സുരേഷും രമേഷും ഒന്നിച്ച് തിരിഞ്ഞുനോക്കി അതാ മുറ്റത്ത്‌ രണ്ട് മൈന.മഞ്ഞനിറത്തിലുള്ള ചുണ്ട് തവിട്ട് തൂവലുകൾ.ഹ ഹ ഹ എന്നാൽ എങ്ങനെ ഒന്നും അല്ല.ഇപ്പോൾ എനിക്ക് ഈ വിളി ഒരു അരോചകം ആയി തോന്നാറെയില്ല.കാരണം ഞാൻ ഈ പേരിന് ഉടമയായിട്ടു കൊല്ലങ്ങൾ എത്ര കഴിഞ്ഞു.പണ്ടൊക്കെ ഈ പേര് കേൾക്കുമ്പോൾ ഹോ എൻറെ അമ്മോ, പെരുവിരലിൽ നിന്ന് "കലി"ഇരച്ച് കേറി ഇങ്ങ് വരും. പിന്നെ നാവിൽ നിന്ന് പൂരപ്പാട്ടും,ചിലപ്പോഴൊക്കെ ഒരുപക്ഷേ അടിയും ഇടിയും വരെ കൂടിക്കാണണം എൻറെ കൂട്ടുകാരിൽ പലരുമായി.

ഇതൊന്നുമല്ലാതെ,എൻറെ നാടിന് വേറൊരു പ്രത്യേകത കൂടിയുണ്ട്.ഇരട്ടപ്പേരില്ലത്തവർ വളരെ കുറവായിരിക്കും.അതിന് പ്രായം ഒരു തടസ്സമാണെന്ന് ഇന്നേവരെ എനിക്ക് തോന്നിയിട്ടേയില്ല.ദിവസേന പരസ്പരം കാണുന്നവർ,ഒരുപക്ഷെ അവരുടെ അസാന്നിധ്യത്തിൽ "അവരെ" വിളിക്കുന്നത്‌ വരെ അങ്ങനയുള്ള "ആ പേരിൽ"തന്നെ എന്നത് നൂറുശതമാനവും നഗ്നസത്യവുമാണ്.

ഇനിയിപ്പോൾ നിങ്ങളോർക്കും ഒരു പേരിൽ എന്തിരിക്കുന്നു.അല്ലേ ?ഹും എന്തിരിക്കുന്നു!!!!! പലതും ഉണ്ട് സുഹൃത്തുക്കളെ പലതും.അതനുഭവിക്കുമ്പോൾ അറിയാം,അതിൻറെ ഒരു ഒന്നൊന്നര സുഖം. പണ്ടൊക്കെ വലിയ തട്ടുപൊളിപ്പൻ"പ്ലാൻ"ഇട്ട് വായിൽ നോക്കുമ്പോൾ ആയിരിക്കും ആ സുന്ദരമായ വിളി വരുന്നത്.ഹാവു ...........അപ്പോൾ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം ഉണ്ട്,പിന്നെ വിളിച്ച ആ"പോക്രി"യുടെ തല കല്ല്‌ കൊണ്ട് ഇടിച്ച് പൊട്ടിക്കാനുള്ളതരം ഒരു "ഹാലിളകും". അത് മാത്രമോ, അന്ന് ഇന്നത്തെ പോലെ "മൊബീലും,ലാപ്പ് കോപ്പും" ഒന്നുമില്ല. കഷ്ടപ്പെട്ട് വർഷങ്ങൾ പുറകെ നടന്ന് വേണം ഒരു "മൊഞ്ചത്തീനെ" ഒന്ന് വളക്കാൻ,ഒരു വിധം അവൾ വളഞ്ഞു എന്ന് നമുക്ക് തോന്നുമ്പോൾ ആയിരിക്കും, "മുതലാളി" മാരുടെ കൈസഹായം. അന്ന് വരെ ഇട്ട ജീൻസ്, ടീഷർട്ട് എന്തിന്;അന്ന് വരെ അവൾക്ക് വേണ്ടി പുകച്ച് തള്ളിയ വിൽസ്,എന്ന് വേണ്ട മുഴുവനും"കട്ടപ്പുക".ഇനി  ഇപ്പോൾ എല്ലാം ഒന്നേന്ന് തുടങ്ങണം.

ഇനി എങ്ങനെയാണ് നമുക്ക് ഇത്ര നല്ല"വട്ടപ്പേര്"കിട്ടുന്നത് എന്നറിയേണ്ടേ, വേണം....അത് ഒരു ഇമ്മിണി വലിയ സംഭവം ആണ്. 

ഇപ്പോൾ അതോർക്കുമ്പോൾ എനിക്ക് തന്നെ ചിരി വരുന്നു, അപ്പോൾ ആ പേരിട്ട "സാജൻ" എന്തുമാത്രം ചിരിച്ച് കാണും.മോനേ സാജാ;നന്ദിയുണ്ടെടോ ഒരുപാട് ഒരുപാട് നന്ദി.



പഴയ "റോബർട്ട്‌ ബ്രൂസ്" രാജാവിൻറെ കഥ വിവരദോഷികൾക്ക് പറഞ്ഞ് കൊടുത്തത ഞാൻ ചെയ്ത തെറ്റ്,നിങ്ങൾക്ക് അറിയാമോ ഞാൻ ഈ പറഞ്ഞ ആ "സാധനത്തിനെ" ഇല്ലേ? ഇനിയിപ്പോൾ അറിഞ്ഞിട്ട് എന്ത്. കിട്ടേണ്ടത് എനിക്ക് നല്ല"ഭേഷ"കിട്ടി. മൂപ്പര് യുദ്ധം ചെയ്ത് പരാജയപെട്ട് ഗുഹയിൽ ആരും കാണാതെ ഒളിച്ച് താമസിക്കുന്ന കാലം,തോൽവിയുടെ പാപഭാരം പേറി കഴിയുമ്പോൾ അങ്ങോർ ഒരു ചിലന്തി വലകെട്ടുന്നത് കണ്ടുപോലും..........ഹോ നമ്മൾ വല്ലതുമാണ് അതിനെ കാണുന്നതെങ്കിൽ,അപ്പോൾ തന്നെ ചവിട്ടി അരച്ചേനെ ആ എട്ട്കാലി മമ്മൂഞ്ഞിനെ.



പക്ഷേ അയാൾക്ക് അത് തോന്നുമോ, ഇല്ല.ഒരിക്കലും തോന്നില്ല. കാരണം എനിക്ക് പടച്ചോൻ കരുതിവെച്ച പേരല്ലേ; അപ്പോൾ പിന്നെ ഒരു കാരണവശാലും ദൈവം അയാൾക്ക് അത് തോന്നിപ്പിക്കില്ല സത്യം. മറിച്ച് പുള്ളി എട്ട് പ്രാവശ്യം പരാജയപ്പെട്ട എട്ടുകാലിയെ മാതൃക ആക്കി "പൊരുതി" യുദ്ധം ജയിച്ചു ഇതിന് കാലം സാക്ഷി ചരിത്രം സാക്ഷി.




മേൽപ്പറഞ്ഞ "പൊരുതൽ" ആണ് ഇക്കഥയിൽ എനിക്ക് വിന ആയത്, കാരണം; ചടുലമായ എൻറെ ആ അവതരണം; പിൽക്കാലത്ത് "ഹിറ്റ്ലർ" എന്ന സിനിമയിൽ ജഗദീഷ് അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. അന്ന് ഞാൻ രണ്ട് കയ്യും നീട്ടി  ആ പേര് ശിരസ്സാവഹിച്ചു. "രാജാവ്". ദ കിംഗ്‌ ഓഫ് പട്ടത്തിമുക്ക്.





ഒരിക്കൽ കൂടി അതിനെന്നെ സഹായിച്ച "പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ"റോബർട്ട്‌ ബ്രൂസിനും,"ഒടുക്കത്തെ ക്ഷമയോടെ" എട്ടുകാലിവല പൂർത്തിയാക്കിയ ആ പന്ന പരട്ട ചിലന്തിക്കും കമ്മറ്റിയുടെ പേരിലും എൻറെ സ്വന്തം പേരിലും ഈയുള്ളവൻ നന്ദി രേഖപ്പെടുത്തുന്നു.

ഇപ്പറഞ്ഞത് നാട്ടിലെ എൻറെ"ഹിറ്റ്‌"പേര് ഇനി ആദ്യം ആയി എനിക്ക് കിട്ടിയ വിളിപ്പേര്,അത് മറ്റാരുമല്ല എൻറെ  സ്വന്തം അമ്മ,കനിഞ്ഞ്‌ നല്കിയ പേര് "കാശി". ആയതിനാൽ ഇനിയുള്ള കാലം "കാശി" എന്ന് എന്നെ വിളിക്കാനുള്ള അവകാശം എൻറെ മാതാവിനും,പെങ്ങന്മാർക്കും തുല്യമായി വീതിച്ചു നല്കുന്നു.

എൻറെ ചിന്നമ്മ നല്കി എനിക്ക്‌ മറ്റൊരു പേര്, അതും ചിറ്റക്കും,ചിറ്റയുടെ കുടുംബക്കാർക്കും വിളിയവകാശം നൽകികൊണ്ട് ഞാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. അത് മറ്റൊന്നുമല്ല "കൊച്ചുമോൻ".അതെ എന്നെക്കണ്ടാലും പറയും "കൊച്ചുമോൻ" എന്ന് അല്ലേ .....ആ

ഇനിയുമുണ്ട് രസകരമായ പല പേരുകളും, വീട്ടുകാർക്ക് ദേഷ്യം വരുമ്പോൾ എന്നെ എൻറെ അപ്പനും,അമ്മയും,പെങ്ങന്മാരും,അനിയന്മാരും ഒക്കെ വിളിക്കുന്ന നിലനിൽക്കാത്ത ചെറുകുമിളകൾ പോലുള്ള  പലപല പേരുകൾ. ഹോ അതൊക്കെ കേട്ട് നിങ്ങൾ; ഛെ! ഞാൻ,ഒരുപാട് അങ്ങ് സുഖിക്കേണ്ട കേട്ടോ. പിന്നെ എൻറെ പൊണ്ടാട്ടി, "ഈ മനുഷ്യന് നാണമില്ലേ ബാക്കിയുള്ളവരെ കൂടി നാറ്റിക്കാൻ"എന്ന് നിർബന്ധപൂർവ്വം പറഞ്ഞതുകൊണ്ടും ഈ അവസരം ഞാനത് പറയുന്നില്ല.




നിങ്ങളിൽ പലർക്കും ആസ്വദിക്കാൻ പറ്റാത്ത, എന്നാൽ പിൽകാലത്ത് നമ്മുടെ നനുത്ത ഓർമ്മകൾക്ക് ചൂട് പകരുന്ന ഒരു കലാലയ ഹോസ്റ്റൽ ജീവിതം ഉണ്ട്. ഓർക്കുമ്പോൾ കൊതിയാവാറുണ്ട്,ഒരിക്കൽ കൂടി അങ്ങനെ ഒരു കാലം. കിട്ടില്ലെന്ന് പൂർണ്ണ ബോധ്യം ഉണ്ടെങ്കിലും.

എൻറെ ഹോസ്റ്റൽ ജീവിതം എട്ടാം ക്ലാസ്സ്‌ മുതൽ തുടങ്ങി. അപ്പോൾ തന്നെ നിങ്ങൾക്ക് എന്നെ പറ്റി ഒരു മുൻധാരണ ഉണ്ടായിക്കാണും,ഞാൻ വളരെ മോശം ആയിരുന്നു എന്ന്. പിന്നെ പൊക്കോണം, എനിക്ക് ബോർഡിംഗ് സ്കൂളിൽ പഠിക്കണം എന്ന് വാശിയുള്ളത് കൊണ്ട് എൻറെ അപ്പൻ എന്നെ അവിടെകൊണ്ട് ചേർത്തു എന്നതാണ് സത്യം.




"പെടപ്പൻ" എന്ന അപര നാമത്തിൽ ആണ് എട്ടാം ക്ലാസ് മുതൽ പത്ത് വരെ
ഞാൻ അവിടെ അറിയപ്പെട്ടിരുന്നത്. അത് എനിക്ക് കനിഞ്ഞു നല്കിയ പ്രിയ സുഹൃത്തുക്കളെ ഈ അവസരം ഞാൻ സ്മരിക്കുന്നു.അത് ലഭിക്കാനുള്ള കാരണം ഒരുപക്ഷേ ഞാൻ അല്പം "സ്പീഡ്" കൂടുതൽ ഉള്ള ആളായത് കൊണ്ടാവാം എന്ന് ആത്മ  പരിശോധന നടത്തുന്നു.



 
ഇനി പൊതുവെ കോളേജ് റാഗിംഗ് എന്ന പേക്കൂത്ത്, മാനസീകമായും ശാരീരികമായും ഞാൻ അനുകൂലിക്കാത്ത കലാലയത്തിലെ ഒരേയൊരു കാട്ടിക്കൂട്ടൽ, അതിൻറെ ഭാഗമായി ആദ്യത്തെ ആറുമാസം എനിക്കും കിട്ടി നല്ല ഒരു "അടൾട്സ് ഒണ്‍ലി" നാമധേയം ലേശം അസഹിഷ്ണുതയോടെ ആണ് എങ്കിലും ഭാഗികമായി ഞാൻ അതിനോട് സമരസപ്പെട്ടു.പെട്ടന്ന് തന്നെ കാലഹരണപ്പെട്ട ആ നാമം "രുദ്രവാണൻ" എന്നായിരുന്നു.

ക്ലാസ്സിൽ എന്നെ, എൻറെ സ്വന്തം കൂട്ടുകാർ "താമരാക്ഷൻ" എന്ന് വിളിച്ചുപോന്നു.അത് എൻറെ "ഷമീർ ഹുസൈൻ" എന്ന പേരിൻറെ വകഭേതം ആയിട്ടാണ് ഞാനും,അങ്ങനെ വിളിച്ചിരുന്ന "കാപെറുക്കികളും" കണ്ടിരുന്നത്‌. 

മറ്റുള്ളവരുടേതു പോലെ ഓരോ ചെല്ലപ്പേരിനും അതിൻറേതായ ഒരു സുഖം ഉണ്ടായിരുന്നു എന്നുള്ളത് പച്ചപരമാർത്ഥം. ഇക്കാലയളവിലൊന്നും വിവേകം വികാരത്തിന് അടിമപ്പെടതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു,ആയത് കൊണ്ട് എൻറെ പല നല്ല സുഹൃത്തുക്കളും ഇപ്പോഴും എന്നെ അങ്ങനെ തന്നെയാണ് വിളിക്കാറ് എന്നുള്ളത് അത്യധികം സന്തോഷത്തോടെയും,നിറഞ്ഞ മനസ്സോടെയും കാണുന്നു.




ജൂനിയറിൽ നിന്ന് സീനിയറിലേക്കുള്ള എൻറെ ദൂരം എന്നെ "കടുവ" എന്ന പേരിനർഹനാക്കി അത് കടുവയുടെ സ്വഭാവം ഉള്ളതുകൊണ്ടല്ല പിന്നയോ? അരങ്ങ് തകർത്ത് വാഴുന്ന കലാലയ ജീവിതത്തിലെ മറ്റൊരു സുന്ദര മൂഹൂർത്തം സമ്മാനിച്ച സ്നേഹ സമ്മാനം.



ഇനിയും എത്രയെത്ര മനോഹരമായ വിളിപ്പേരുകൾ നിങ്ങൾ ഓർക്കുന്നുണ്ടാകും,അതുപോലെ ഞാൻ നിങ്ങൾക്ക് എത്ര പേരുകൾ ഇട്ടിട്ടുണ്ടാകും,എന്തായാലും ആരും ഇനി കൂടുതൽ പേരുകളുമായി വന്ന് എന്നെ അങ്ങ് കളിയാക്കികൊല്ലാം എന്നൊന്നും വിചാരിക്കേണ്ട മക്കളെ.
ഇനി ഇവന് മാത്രമേ ഇത്രെയും പേരുള്ളോ? എന്നൊന്നും മാന്യവായനക്കാർ വിചാരിക്കേണ്ട.ഇത് വായിക്കാൻ വിധിക്കപ്പെട്ടവരുടെ പേരുകൾ അവർ മനസ്സിൽ ഓർക്കട്ടെ എന്നൊരു ഓർമ്മപ്പെടുത്തലോടെ."നുമ്മ ഇതൊക്കെ എത്ര കണ്ടതാ കുമ്പാരി" എന്ന മുൻ‌കൂർ ജാമ്യത്തോടെ ...............


               

2 comments:

  1. Shameer adipoli,
    U have outstanding memory power,
    Dig more and more from ur childhood and share with us..am really enjoying it.

    ReplyDelete